കഞ്ചാവ് ഉപയോഗിച്ചെന്ന് കരുതി ജയിലില്‍ കിടക്കേണ്ടതില്ല; നിരവധി പേർക്ക് ‘മാപ്പ്’ നല്‍കി യുഎസ് പ്രസിഡന്റ്

1

രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡന്‍ ഇത്തരമൊരു ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു.

നിലവില്‍ അമേരിക്കയില്‍ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.

‘ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസില്‍ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകള്‍ തിരുത്താനുള്ള സമയമാണിതെന്ന് ജോ ബൈഡന്‍ പറഞ്ഞു.

‘കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലോ കൈവശം വെച്ചതിന്റെ പേരിലോ മാത്രം ആരും ജയിലില്‍ കിടക്കേണ്ടതില്ല. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ട്. അവര്‍ക്കൊക്കെ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടാം. ഇതെല്ലാം ഒഴിവാക്കാനാണ് ഞാന്‍ ഇത്തരമൊരു തീരുമാനെടുത്തത്.’. ബൈഡന്‍ പ്രതികരിച്ചു.

അതേസമയം കഞ്ചാവ് കടത്ത്, വില്‍പ്പന, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉപയോഗിക്കുന്നത് എന്നീ കുറ്റങ്ങളൊക്കെ നിലനില്‍ക്കും.