ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം പങ്കിട്ട് രണ്ട് വനിതകള്‍

0

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം പങ്കിട്ട് രണ്ട് വനിതാ എഴുത്തുകാര്‍. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്.ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടു പേര്‍ക്കായി നല്‍കിയത്. സമ്മാനത്തുകയായ 50000 പൗണ്ട് (ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും.

ദി ടെസ്റ്റാമെന്റ്‌സ് എന്ന കൃതിയാണ് 79-കാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡിന് സ്വന്തമായി. 2000-ലും അറ്റ്‌വുഡിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഗേള്‍-വുമന്‍-അദര്‍ എന്ന കൃതിയാണ് ബെര്‍നാഡിന്‍ ഇവരിസ്‌റ്റോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരി കൂടിയാണ് ബെര്‍നാഡിന്‍ ഇവരിസ്റ്റോ.

19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്. അറ്റ് വുഡ് 2000 ത്തില്‍ ഇതിന് മുന്‍പ് ബുക്കര്‍ പ്രൈസ് നേടിയിട്ടുണ്ട്. നൊബേല്‍ സമ്മാനത്തിനു ശേഷം ഒരു സാഹിത്യകൃതിക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ സമ്മാനം. ഇംഗ്ലണ്ടിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്. ബ്രിട്ടീഷ്- ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദി ഇത്തവണ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടംനേടിയിരുന്നു.