മുംബൈ വിമാനത്താവളം ഫെബ്രുവരി ഏഴു മുതൽ മാർച്ച് 30 വരെ ഭാഗികമായി അടച്ചിടും; മുടങ്ങുന്നത് ദിനംപ്രതി 240 സർവീസ്

1

മുംബൈ വിമാനത്താവളത്തിൽ 22 ദിവസം റൺവേ
ഭാഗികമായി അടച്ചിടും. ഫെബ്രുവരി ഏഴു മുതൽ മാർച്ച് 30 വരെയാകും അടച്ചിടുക. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളിൽ പ്രതിദിനം 240 വിമാന സർവീസുകൾ വരെ മുടങ്ങുമെന്നാണ് കണക്കുകൾ. പല വിമാന കമ്പനികളും ഈ കാലയളവിൽ സമീപ റൂട്ടിലേക്ക് സർവീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മുൻകൂട്ടി സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തിൽ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നൽകുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു.
ഫെബ്രുവരി എഴു മുതൽ മാർച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാകും റൺവേകൾ അടച്ചിടുക. ഹോളി ഉൽസവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു പരിഗണിച്ച് മാർച്ച് 21 ന് (വ്യാഴാഴ്ച) റൺവേകൾ അടച്ചിടുന്നത് ഒഴിവാക്കുമെന്നും വിമാനത്താവള വക്താവ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈ. പ്രതിദിനം ശരാശരി 950 സർവീസുകളാണ് ഈ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. രണ്ടു റൺവേകൾ ഉണ്ടെങ്കിലും അവ തമ്മിൽ കുറുകെ കിടക്കുന്നതിനാൽ ഒരേ സമയം ഒരു റൺവേ മാത്രമാണ് ഉപയോഗിക്കുന്നത്.
മുംബൈ–ഡൽഹി സെക്ടറിൽ സർവീസ് നടത്തുന്ന 33 ഫ്ലൈറ്റുകളെയും മുംബൈ–ഗോവ(18 ഫ്ലൈറ്റ്), മുംബൈ–ബാംഗ്ലൂർ(16 ഫ്ലൈറ്റ്) സർവീസുകളെയുമാകും ഈ ക്രമീകരണം ഏറെ ബാധിക്കുക.