ഓണാഘോഷങ്ങൾ ഒഴിവാക്കേണ്ട കാര്യമില്ല;ദുരിതാശ്വാസ ക്യാമ്പുകളിൽ ഉൾപ്പടെ ഓണം നടത്തണം; ദുരന്തകാലത്തെ ആഘോഷങ്ങളെ കുറിച്ച് മുരളീ തുമ്മാരുകുടി

0

കാലാവർഷക്കെടുതികളുടെ സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കേണ്ട കാര്യമില്ല എന്ന് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകട സാധ്യത വിഭാഗം തലവന്‍ മുരളി തുമ്മാരക്കുടി കുറിച്ചത് വായിക്കാം.

ദുരന്തകാലത്തെ ആഘോഷങ്ങൾ.

രണ്ടായിരത്തി എട്ട് ആഗസ്റ്റിൽ ചൈന അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കം ആയിരുന്ന ഒളിപിംക്‌സ് നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോളാണ് മെയ് മാസത്തിൽ സിചുവാൻ പ്രവിശ്യയിൽ വലിയ ഭൂമികുലുക്കം ഉണ്ടായത്. ഒരു ലക്ഷത്തോളം ആളുകൾ മരിച്ചു, മൂന്നു ലക്ഷത്തിലധികം പേർക്ക് പരിക്ക് പറ്റി, ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി.

ദുരന്തം നടന്ന് ഏറെ സമയം കഴിയുന്നതിന് മുൻപേ ഞാൻ ചൈനയിലെത്തി. അപ്പോൾ അവിടെ സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഒളിമ്പിക്സ് മാറ്റിവെക്കണോ, അതോ ഉൽഘാടനത്തിനായി പ്ലാൻ ചെയ്തിരിക്കുന്ന വമ്പൻ പരിപാടികൾ മോടി കുറച്ചു നടത്തണോ എന്നൊക്കെയാണ് ചർച്ച (ചൈനയിൽ പോയിട്ടല്ലാത്തവർ കരുതുന്നത് ചൈനയിൽ ഇന്ത്യയിലെ പോലെ ചർച്ചകളും വിവാദങ്ങളും ഒന്നുമില്ല എന്നാണ്. അങ്ങനെയല്ല, ചർച്ചകളുടെ രീതിയ്ക്കും വിഷയങ്ങൾക്കും ചില പരിധികളും പരിമിതികളും ഒക്കെ ഉണ്ടെങ്കിലും ചൈനയിലെ യുവാക്കൾ വളരെ സജീവമായി സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുകയും സംസാരിക്കുകയും ചെയ്യും. അത് സമൂഹമാധ്യമത്തിൽ മാത്രമല്ല. കഴഞ്ഞ തവണ ഞാൻ ചൈനയിൽ ചെന്നപ്പോൾ അവിടുത്തെ അന്തരീക്ഷ മലിനീകരണം ആയിരുന്നു വിഷയം. ചൈനയിലെ ട്വിറ്റർ ആയ വീബോ ബീജിങ്ങിൽ ഒരു ചർച്ച സംഘടിപ്പിച്ചു, സർക്കാർ ഉദ്യോഗസ്‌ഥരും, രാഷ്ട്രീയക്കാരും, പ്രൊഫസർമാരും ഉള്ള നല്ല ചർച്ച). അവസാനം സർക്കാർ ഒരു കാര്യത്തിലും കുറവ് വരുത്താതെ ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചു. അതിന് മുൻപോ ശേഷമോ ലോകം കണ്ടിട്ടില്ലാത്തത്ര മനോഹരമായ, ഗംഭീരമായ ഒരു ഒളിമ്പിക്സ് അവർ നടത്തുകയും ചെയ്തു. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും അതുകൊണ്ടു കുറവൊന്നും വരുത്തിയില്ല എന്ന് മാത്രമല്ല, ഇത്രവലിയ ദുരന്തം വന്നിട്ടും എഴുന്നേറ്റ് നിന്ന് കാര്യങ്ങൾ ചെയ്യാനുള്ള ചൈനയുടെ കഴിവിനെ ലോകം പ്രശംസിക്കുകയും ചെയ്തു.

കേരളത്തിൽ ഉണ്ടായ കാലാവർഷക്കെടുതികളുടെ സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കണോ എന്ന ചോദ്യം വരുമ്പോൾ ഞാൻ ഇക്കാര്യമാണ് ഓർക്കുന്നത്. ചൈനയിലെ ദുരന്തം വെച്ചുനോക്കുമ്പോൾ നമ്മുടെ കെടുതികൾ ഒന്നുമല്ല. വാസ്തവത്തിൽ ഇത്തവണത്തെ പ്രശ്നങ്ങളെ ഞാൻ ദുരന്തം എന്ന് തന്നെ കരുതുന്നില്ല. നമുക്ക് ലഭ്യമായ സൗകര്യങ്ങൾ കൊണ്ട് കൈകാര്യം ചെയ്യാൻ പറ്റാത്ത കാര്യങ്ങളെയാണ് ദുരന്തങ്ങൾ എന്ന് പറയുന്നത്. പക്ഷെ ഇപ്പോൾ കേരളത്തിൽ അങ്ങനെയൊരു സാഹചര്യമില്ല. പ്രശ്നങ്ങൾ ഉണ്ട്, അതിനെ കൈകാര്യം ചെയ്യാനുള്ള അറിവും വിഭവങ്ങളും നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. അതൊക്കെ ഒന്ന് സംയോജിപ്പിക്കേണ്ട കാര്യമേ ഉള്ളൂ.

ഒരു ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ ആ സമൂഹത്തെ ഏറ്റവും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരിക എന്നതാണ് ദുരന്തനിവാരണത്തിൻറെ ലക്‌ഷ്യം. ഭൗതിക നഷ്ടങ്ങൾ (വീട്, റോഡ്) തിരിച്ചുണ്ടാക്കാൻ കുറച്ചു സമയം എടുക്കും. പക്ഷെ കുട്ടികൾ സ്‌കൂളിൽ പോകുന്നത്, കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത്, കൃഷി പുനരാരംഭിക്കുന്നത് എല്ലാം ഏറ്റവും പെട്ടെന്ന് പുനരാരംഭിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. വലിയ ദുരിതാശ്വാസ ക്യാംപുകളിൽ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ തന്നെ സ്‌കൂളുകൾ തുടങ്ങുന്നത് അതുകൊണ്ടാണ്. ദുരന്തം നടന്ന സ്ഥലങ്ങളിൽ ആളുകളുടെ ചിന്തകൾ സാധാരണ നിലയിലേക്കാക്കാൻ ഫുട്‍ബോളും മറ്റു സ്പോർട്ട്സ് സൗകര്യങ്ങളും ഒരുക്കുന്നതും മത്സരങ്ങൾ നടത്തുന്നതും ഇപ്പോൾ ആധുനികമായ ദുരന്ത നിവാരണത്തിന് നല്ല മാതൃകയായിട്ടാണ് കരുതുന്നത്. ദുരന്തം കാരണം വീട് നഷ്ടപ്പെട്ടും അല്ലാതെയും വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന കുട്ടികൾക്ക് ദുരന്തം അവരുടെ മനസ്സിനെ ബാധിക്കുന്ന ഒരു നീണ്ട ഓർമ്മ ആകാതിരിക്കാൻ ഇത്തരം ആഘോഷ പരിപാടികൾക്ക് കഴിയുമെന്നാണ് മനശാസ്ത്രജ്ഞന്മാർ പറയുന്നത്.

ഇക്കാര്യങ്ങൾ കൊണ്ട് ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കേണ്ട കാര്യമില്ല എന്നാണ് എൻറെ അഭിപ്രായം. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉൾപ്പെടെ ഓണം നടത്തണം. ദുരിതത്തിൽ പെട്ടവരെ, പ്രത്യേകിച്ചും കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങൾ. പക്ഷെ, ഔചിത്യ ബോധമില്ലാതെ വെള്ളം കയറിയ വീടിനു മുൻപിൽ വളളംകളി നടത്താൻ പോകരുത്. ആഘോഷങ്ങളിൽ അല്പം മിതത്വം പാലിച്ച് ലാഭിക്കുന്ന പണം ദുരിതാശ്വാസത്തിന് നൽകാം. അത് സർക്കാരിലേക്കായാലും സന്നദ്ധ സംഘടനകൾക്ക് ആയാലും. ദുരന്തം ഉണ്ടായതിനാൽ ഓണം വേണ്ട എന്ന് വക്കുനന്തിന്റെ ആവശ്യമില്ല എന്ന് മാത്രമല്ല, ദുരന്ത ബാധിതർക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക്, അത് നല്ല കാര്യവുമല്ല.

ഓണാഘോഷങ്ങൾ മാറ്റിവെച്ചാൽ ദുരന്തത്തിൽ അകപ്പെട്ടവർക്കുന്യൂ ം മറ്റുള്ളവർക്കും നേരിട്ട് മാത്രമല്ല, അല്ലാതേയും നഷ്ടങ്ങൾ ഉണ്ടാകും. ഓണക്കാലം എന്നത് കേരളത്തിലെ ഏറ്റവും കൂടുതൽ കച്ചവടങ്ങൾ നടക്കുന്ന സമയമാണ്. പൂക്കൾ തൊട്ട് ഓണത്തപ്പനെ വരെ, ശർക്കര മുതൽ പച്ചക്കറി വരെ ഓണക്കോടി മുതൽ ഫ്രിഡ്ജ് വരെ ആയിരക്കണക്കിന് കോടി കച്ചവടമാണ് നടക്കുന്നത്. പലരും ഈ ഓണത്തിനുള്ള സ്റ്റോക്കിങ്ങും അറേഞ്ച്മെന്റുകളും നടത്തിക്കഴിഞ്ഞു. ഓണാഘോഷം വേണ്ടെന്നു വച്ചാൽ ഈ രംഗത്ത് നിൽക്കുന്ന ചെറുകിട കച്ചവടക്കാർക്ക് നഷ്ടമുണ്ടാകും, ദുരിതം അവരിലേക്കും പടരും. തുണിക്കടയിൽ ജോലി ചെയ്യുന്നവരുടെ കാര്യവും അങ്ങനെ തന്നെ. ചെലവാക്കാതെ മാറ്റിവെക്കുന്ന തുകയൊന്നും മൊത്തമായി ആരും ദുരിതാശ്വാസത്തിന് നൽകില്ല എന്ന് മാത്രമല്ല ദുരിതാശ്വാസത്തിന് സഹായിക്കുന്നവരിൽ കച്ചവടക്കാരും തൊഴിലാളികളും ആയവർക്ക് വേണ്ടത്ര സഹായിക്കാൻ പറ്റില്ല എന്നും വരും.

ഇതൊന്നും പോരാഞ്ഞിട്ട്, ഓണക്കാല കച്ചവടത്തിൽ നിന്നും നൂറുകണക്കിന് കോടി നികുതി വരുമാനമാണ് സർക്കാരിന് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വരുന്ന പണത്തിലും ഏറെ മടങ്ങ്. ഇങ്ങനെ എത്തുന്ന നികുതിപ്പണം കൂടിയാണ് സർക്കാർ വകുപ്പുകൾ ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്നത്. അപ്പോൾ ഈ സീസൺ നമ്മൾ മനപ്പൂർവ്വം ഡിപ്രസ്സ് ചെയ്താൽ ദുരിതത്തിൽ അകപ്പെട്ടവർക്ക് ഉൾപ്പടെ അത് നഷ്ടക്കച്ചവടം ആണ്.

ഞാൻ ഓണത്തിന് നാട്ടിലുണ്ട്. ഈ തവണ ഉണ്ടായ വെള്ളപ്പൊക്കത്തെപ്പറ്റി തീർച്ചയായും സർക്കാരുമായി ചർച്ച ചെയ്യും. ഇനി അങ്ങനെ ഉണ്ടാകാതെ എന്ത് ചെയ്യാം എന്നുള്ള കാര്യത്തിൽ പരമാവധി നിർദേശങ്ങൾ നൽകുകയും ചെയ്യും. ആകുന്ന തരത്തിൽ നേരിട്ട് ദുരിതബാധിതരെ ഇപ്പോഴേ സഹായിക്കുന്നുണ്ട്. അതേ സമയം പറ്റുമ്പോൾ ഒക്കെ പൂവിടും, ഓണം ആഘോഷിക്കുകയും ചെയ്യും, പറ്റിയാൽ ദുരിത ബാധിതരുടെ കൂടെത്തന്നെ.

മന്ത്രിമാർ ദുരന്ത മുഖത്തേയ്ക്ക് ഓടിച്ചെല്ലുന്നതല്ല നല്ല മാതൃക എന്നും, പഴയ തുണിയും പച്ചക്കറികളും ദൂരെ ദേശത്തു നിന്നും സംഭരിച്ചു ദുരിത ബാധിത പ്രദേശത്ത് എത്തിക്കാതെ അതിനടുത്ത പ്രദേശങ്ങളിലെ എക്കണോമിക്ക് ആക്ടിവിറ്റി ബൂസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞപ്പോഴും ആദ്യം എതിർപ്പുണ്ടായല്ലോ. അതുപോലെ ഓണാഘോഷം വേണമെന്ന് പറയുമ്പോഴും എതിർപ്പുള്ളവർ ഉണ്ടാകാം. ലോകത്ത നല്ല മാതൃകകളെ കേരള സമൂഹത്തിന് മുന്നിൽ എത്തിക്കുകയാണ് എൻറെ കടമ. അത് ഞാൻ ചെയ്തുകൊണ്ടേ ഇരിക്കും.

മുരളി തുമ്മാരുകുടി.