തിരുപ്പതിയിൽ വിവാഹിതരാകണമെന്ന ആഗ്രഹം നടന്നില്ല: പിറ്റേന്ന് തന്നെ വെങ്കിടാചലപതിയെ തൊഴാനെത്തി താരദമ്പതികൾ

0

വിവാഹത്തിന് തൊട്ടുപിന്നാലെ വെങ്കിടാചലപതിയെ തൊഴാനെത്തി നയൻതാരയും വിഗ്നേഷ് ശിവനും. തിരുപ്പതിയിൽ വച്ച് വിവാഹിതരാകണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാൽ എല്ലാവർക്കും ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്ത് വിവാഹം മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വച്ച് നടത്തുകയായിരുന്നു.

കടുത്ത ദൈവവിശ്വാസികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. വിവാഹത്തിന് മുൻപേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു ഇരുവരും എത്തിയത്.

ജൂൺ 9നാണ് നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് വിവാഹ സ്ഥലത്ത് പ്രവേശനമുണ്ടായിരുന്നത്. ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങി വമ്പൻ താരനിരയാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിച്ചത്.

കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പിയത്. വിവാഹദിനത്തിൽ തമിഴ്‌നാട്ടിലുടനീളമുള്ള 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകി.