കറാച്ചിയില്‍ ജനവാസകേന്ദ്രത്തിലേക്ക് പാക് യാത്രാവിമാനം തകര്‍ന്നുവീണു

0

കറാച്ചി: പാകിസ്താനില്‍ കറാച്ചി വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നു വീണു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്റിഗിന് തൊട്ട് മുമ്പ് തകര്‍ന്നുവീണത്. തകർന്നുവീണ യാത്രാവിമാനത്തിൽ ഒരാൾ മാത്രമാണു രക്ഷപ്പെട്ടതെന്ന് സർക്കാർ വൃത്തങ്ങൾ. ബാങ്ക് ഓഫ് പഞ്ചാബ് ജീവനക്കാരനായ സഫർ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടതെന്ന് സിന്ധ് പ്രവിശ്യ വക്താന് അബ്ദുർ റാഷിദ് പറഞ്ഞു.

ലാന്റ് ചെയ്യാന്‍ പോകുന്നതിന് 1 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിമാനത്താവളത്തിന് തൊട്ട് അടുത്താണ് വിമാനം തകര്‍ന്നത്. ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രത്തിന് സമീപം തകര്‍ന്നു വീണത്.

യാത്രക്കാരും ജീവനക്കാരുമടക്കം 107 പേരാണ് തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാകിസ്താനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.

91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എയർബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകർന്നുവീണത്. ഒരാൾ പോലും അപകടത്തെ അതിജീവിക്കാൻ സാധ്യതയില്ലെന്നു കറാച്ചി മേയർ വസീം അക്തർ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാർത്ത പുറത്തുവന്നത്. 17 യാത്രക്കാർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രി ഏഴരയോടെയെത്തി. വിമാനത്തിൽ 31 വനിതകളും 9 കുട്ടികളുമുണ്ടായിരുന്നു. 16 വർഷം പഴക്കമുള്ളതാണു വിമാനമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു

വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള ശ്രമത്തിനിടെ രണ്ട് എൻജിനുകളും തകരാറിലായെന്ന് പൈലറ്റ് കൺട്രോൾ ടവറിലേക്ക് സന്ദേശം അയച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ ഏതെങ്കിലുമൊന്നിൽ ലാൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ ലാൻഡിങ്ങിനിടെ സഹായം അഭ്യർഥിക്കുന്ന ‘മേയ്ഡേ’ സന്ദേശവും പൈലറ്റിൽനിന്നെത്തി. അതിനുശേഷം എല്ലാ ആശയവിനിമയങ്ങളും നിലച്ചെന്നും റിപ്പോർട്ടിലുണ്ട്. വെള്ളി ഉച്ചയ്ക്ക് 2.17നായിരുന്നു സംഭവം. വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തതാണു പ്രശ്നമെന്നാണ് പ്രാഥമിക നിഗമനമെന്ന് വ്യോമയാന മന്ത്രി ഗുലാം സർവർ പറഞ്ഞു.

ഒട്ടേറെ പേര്‍ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. വിമാനത്തിന്റെ ഇരുചിറകുകളും തീപിടിച്ച് കെട്ടിടങ്ങളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആദ്യം ഒരു മൊബൈൽ ടവറിലാണ് വിമാനം ഇടിച്ചിറക്കിയത്. തകർന്ന വീടുകളിൽനിന്ന് ഇതുവരെ 4 മൃതദേഹം കണ്ടെത്തി. വീടുകളിലുണ്ടായിരുന്ന, പരുക്കേറ്റ, 25–30 പേരെ ആശുപത്രികളിലേക്കെത്തിച്ചു. അപകടസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴികളും വൻതോതിൽ ജനം തടിച്ചുകൂടിയതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.