കൊവിഡ് 19 മരണം 7000 കവിഞ്ഞു: അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി

0

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിൽ ആരംഭിച്ചു. സിയാറ്റയില്‍ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) അറിയിച്ചു. റെക്കോർഡ് വേഗതയിലാണ് വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പരീക്ഷണങ്ങൾ വിജയിച്ചാലും ഒരു വർഷം മുതൽ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിൻ വിപണിയിൽ ലഭ്യമാകൂ. കൂടുതൽ പരീക്ഷണങ്ങൾ നടത്തി മനുഷ്യരിൽ മറ്റു പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകൂ.

mRNA-1273 എന്നാണ് കൊറോണ വാക്‌സിന്റെ കോഡ് നാമം. യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ എന്ന ബയോടെക്‌നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് പുതിയ കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

തിങ്കളാഴ്ചയാണ് ആദ്യത്തെയാളില്‍ വാക്‌സിന്‍ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു. അതേസമയം, കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയില്‍ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.

ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. യുഎസ് കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് ഏഷ്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്–19 രോഗത്തെ ചെറുക്കുന്നതായി ചൈനയിൽനിന്നുള്ള ഡോക്ടർമാരുടെ റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.