ഉക്രെയിൻ വിമാനം തകർന്നത് ഇറാന്റെ മിസൈൽ പതിച്ച്; വ്യക്തമാക്കി യു.എസ്. മാധ്യമങ്ങൾ

0

കീവ്: ഉക്രെയ്ൻ യാത്രാവിമാനം തകർന്നത് ഇറാന്റെ മിസൈൽ പതിച്ചെന്ന് യു.എസ്. മാധ്യമം. ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യു.എസ്. രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് റിപ്പോർട്ടുചെയ്തു.

ഉപഗ്രഹദൃശ്യങ്ങളിൽ അപകട കാരണം വ്യക്തമായതായി യു എസ് ഉദ്യോഗസ്ഥർ പറയുന്നു. ഇറാന്റെ മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്ന് പെന്റഗൺ ഉദ്യോഗസ്ഥനും യുഎസിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ഇറാഖിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും ന്യൂസ് വീക്കിനോട് പറഞ്ഞു.

ടെഹ്‌റാൻ ഇമാം ഖൊമേനി ഇന്റർനാഷണൽ എയർപോട്ടിൽ നിന്ന് ബോയിംഗ് 737–800 എന്ന ഉക്രെയ്ൻ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിവരങ്ങൾ കൈമാറുന്നത് നിർത്തി. ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി അധികം വൈകാതെയായിരുന്നു ഇത്. റഷ്യൻ നിർമിത ടോർ-എം 1 മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് നാറ്റോ അധികൃതരും വെളിപ്പെടുത്തി.

സംഭവം ആകസ്മികമാണെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ. റെവല്യൂഷണറി ഗാർഡ് ഖുദ്സ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാസെം സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായുള്ള ഇറാന്റെ മിസൈൽ ആക്രമണഫലമായാണ് വിമാനവേധ വേധ സംവിധാനം ആക്ടീവ് ആയതെന്നും വൃത്തങ്ങൾ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന 176 പേരിൽ 82 പേർ ഇറാൻ സ്വദേശികളും 63 കനേഡിയൻ പൗരന്മാരുമായിരുന്നു. 11 ഉക്രേനിയക്കാരും (ഒമ്പത് ക്രൂമെംബർമാർ ഉൾപ്പെടെ) 10 സ്വീഡിഷ്, ഏഴ് അഫ്ഗാൻ, മൂന്ന് ജർമ്മൻ പൗരന്മാരുമുണ്ട്. എല്ലാവരും കൊല്ലപ്പെട്ടു.

അപകടത്തിൽ മരിച്ചവരോട് ആദരസൂചകമായി വ്യാഴാഴ്ച യുക്രൈൻ ഒരുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തി. അപകടത്തിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.