വാക്സിൻ പരീക്ഷണം നിർത്തി ജോൺസൺ & ജോൺസൺ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0

ജോൺസൺ & ജോൺസൺ കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചു. പരീക്ഷണവാക്സീന്‍ സ്വീകരിച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെത്തുടര്‍ന്നാണ് നടപടി. വിപരീതഫലം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിവച്ചത്.

കഴിഞ്ഞമാസം 23നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ പരീക്ഷണം അവസാനഘട്ട മനുഷ്യപരീക്ഷണത്തിലേയ്ക്ക് കടന്നത്. യുഎസിലടക്കം 60,0000പേരിലാണ് മൂന്നാം പരീക്ഷണം നടക്കുന്നത്. അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുൻകരുതൽ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി.

‘ഞങ്ങൾ താൽക്കാലികമായി മനുഷ്യരിലെ കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള ENSEMBLE പരീക്ഷണവും നിർത്തിവയ്ക്കുന്നു, പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് അവശത കണ്ടെത്തിയതിനെത്തുടർന്നാണിത്”, കമ്പനി അറിയിച്ചു.

60,000 പേരെ വാക്സിൻ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓൺലൈൻ സംവിധാനവും കമ്പനി തൽക്കാലം പിൻവലിച്ചു. അമേരിക്കയിൽ നിന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 200 ഇടങ്ങളിൽ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. പരീക്ഷണം നടത്തുന്ന മറ്റ് രാജ്യങ്ങൾ അർജന്‍റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്.

കൊവിഡ് വന്നുപോകട്ടെയെന്നും, അങ്ങനെ കൂട്ടത്തോടെ കൊവിഡ് വരുമ്പോൾ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണ തെറ്റെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെർഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കൽപ്പം തന്നെ അപകടകരവും അധാർമികവുമാണ്. ”വാക്സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കൽപ്പമാണ് ഹെർഡ് ഇമ്മ്യൂണിറ്റി. വാക്സിനേഷൻ ഭൂരിപക്ഷം പേരിലും എത്തിയാൽ, ബാക്കി ആളുകളിൽ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഹെർഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കൽപ്പം തന്നെ തെറ്റാണ്”, ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദനോം ഗെബ്രയേസസ് പറയുന്നു.