മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഐഫോണ്‍ ഫോട്ടോഗ്രാഫി പുരസ്‌കാരം, ആ മനോഹരചിത്രം കാണാം

0

ക്യാമറ കണ്ണുകളില്‍ വിസ്മയം തീര്‍ത്തു ഒമ്പതാമത് ഐഫോണ്‍ ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങളില്‍ ഒരു മലയാളി സാന്നിധ്യം .ചെന്നൈ മറീന ബീച്ചിന്റെ ഏരിയല്‍ ഷോട്ട് ആണ് ഐഫോണ്‍ പുരസ്‌കാരത്തില്‍ മലയാളികള്‍ക്കും  ഇന്ത്യയ്ക്കും അഭിമാനകരമായ നേട്ടം നല്‍കിയത്  .മലയാളിയായ റിത്വിക് ജഗന്നാഥന്‍  പകര്‍ത്തിയ ചിത്രമാണ്  19 കാറ്റഗറികളിലായി നടത്തിയ മത്സരത്തില്‍ ഇടം പിടിച്ചത് .

പത്ത് വര്‍ഷമായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ജഗന്നാഥന്‍ കോഴിക്കോട് സ്വദേശിയാണ്. 150 വര്‍ഷം പഴക്കമുള്ള മദ്രാസ് ഫോട്ടോഗ്രാഫി സൊസൈറ്റിയുടെ ഭാഗമായതോടെ ആണ് ഫോട്ടോഗ്രാഫിയെ റിത്വിക് ഗൗരവത്തോടെ കണ്ടുതുടങ്ങിയത്.ഐടി ഉദ്യോഗസ്ഥനാണ് റിത്വിക്.2015ല്‍ ബീച്ചിന് സമീപത്തുള്ള മദ്രാസ് ലൈറ്റ് ഹൗസിന് മുകളില്‍ നിന്നാണ് ജഗനാഥന്‍ പുരസ്‌കാരം നേടിയ ചിത്രമെടുത്തത്. രണ്ട് പതിറ്റാണ്ടുകാലം അടച്ചിട്ടിരുന്ന ലൈറ്റ്ഹൗസ് 2013ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ലൈറ്റ് ഹൗസിന്റെ ഓരോ സ്‌റ്റെപ്പും കയറുമ്പോള്‍ ബീച്ചും അതിനുചുറ്റുമുള്ള പ്രദേശവും തന്റെ മുന്നില്‍ ചുരുളഴിയുന്നത് പോലെ തോന്നിയെന്ന് ജഗനാഥന്‍ പറയുന്നു.

ലോകത്തെ 139 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള ഐഫോണ്‍ പുരസ്‌കാരത്തിന് മത്സരിച്ചിരുന്നത്. ഐഫോണില്‍ എടുത്ത ചിത്രങ്ങള്‍ക്ക് മാത്രമായുള്ള പുരസ്‌കാരമാണിത്.‘ദി മാന്‍ ആന്റ് ദി ഈഗിള്‍’ എന്ന ചിത്രമെടുത്ത ചൈനീസ് പൗരന്‍ സിയുവാന്‍ നിയുവാണ് ഗ്രാന്റ് വിന്നര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍. പോളണ്ട് സ്വദേശി പാട്രിക് കുലേറ്റയും അമേരിക്കക്കാരായ റോബിന്‍ റോബര്‍ടിസും കരോലിന്‍ മാരയും മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള ആദ്യ മൂന്ന് പുരസ്‌കാരങ്ങള്‍.19 കാറ്റഗറികളിലും പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്. ഈ കാറ്റഗറികളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ഓസ്‌ട്രേലിയ, ബ്രസീല്‍, ചൈന, ചിലി, ഫ്രാന്‍സ്, ഹോങ്കോങ്, ഇന്ത്യ, ഇറ്റലി, ഫിലിപ്പൈന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, സിംഗപൂര്‍ സ്‌പെയിന്‍, സ്വിസ്റ്റര്‍ലന്‍ഡ്, സ്വീഡന്‍, തായ്‌വാന്‍, യുഎഇ, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.