ന്യൂയോർക്കിൽ രണ്ട് വളർത്ത് പൂച്ചകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

ന്യൂയോർക്ക്: ന്യൂയോർക്കിൽ രണ്ട് വളർത്തു പൂച്ചകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകള്‍ ഉള്ളത്. ഇതില്‍ ഒന്നിന്റെ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ പൂച്ചയുടെ ഉടമയ്‌ക്കോ വീട്ടിലുള്ളവര്‍ക്കോ രോഗം സ്ഥിരീകരിച്ചിരുന്നില്ല.

രണ്ട് പൂച്ചകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അതിവേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നതായും അധികൃതർ പറഞ്ഞു. രണ്ടാമത്തെ പൂച്ചക്ക് എങ്ങനെ കൊറോണ ബാധയുണ്ടായി എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. മൃഗങ്ങളിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് അമെരിക്കയിലെ ഉദ്യോഗസ്ഥർ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

വളർത്തുമൃഗങ്ങളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് വളർത്തുമൃഗങ്ങളായ പട്ടികളെയും പൂച്ചകളെയും സമ്പർക്കത്തിൽ നിന്ന് മാറ്റി നിർത്താൻ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യരുമായോ മറ്റ് മൃഗങ്ങളുമായോ ഇടപഴകാൻ അനുവദിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ ഏഴ് മൃഗങ്ങള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി മൃഗശാലാ അധികൃതര്‍ ബുധനാഴ്ച വൈകുന്നേരം അറിയിച്ചു. മൂന്ന് ആഴ്ച മുമ്പ് മറ്റൊരു കടുവയ്ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു.