കൊടും ക്രൂരത; മസിനഗുഡിയില്‍ കാട്ടാനയെ ടയറില്‍ തീ കൊളുത്തി എറിഞ്ഞു കൊന്നു

0

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്.

ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. കത്തിയ ടയര്‍ ആനയുടെ ഇടത് ചെവിയില്‍ കൊരുത്തു കിടന്നു.

തീര്‍ത്തും അവശനായ നിലയില്‍ മുതുമല വന്യജീവി സങ്കേതത്തിന് സമീപം കണ്ട കാട്ടാനയ്ക്ക് വിദഗ്ദ ചികിത്സ നല്കാന്‍ വനം വകുപ്പ് കൊണ്ടുപോകുന്നതിനിടെയാണ് കാട്ടാന ചെരിഞ്ഞത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊളളലേറ്റ് രക്തം വാര്‍ന്നാണ് മരണമെന്ന വിവരം പുറത്ത് വന്നതോടെയാണ് അന്വേഷണം ആ നിലയിലേക്ക് മാറ്റിയത്.

അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. മയക്കുവെടിവച്ച് വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കാട്ടാന ക്രൂരമായ ആക്രമണത്തിനു വിധേയമായതായി കണ്ടെത്തിയത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാര്‍ന്നിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനയുടെ തലയിൽ തീ കത്തിച്ചിടുന്ന വിഡിയോ പുറത്തുവരുന്നത്.

റിസോര്‍ട്ട് ജീവനക്കാരായ പ്രശാന്ത്,റെയ്മണ്ട് ഡീന്‍ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് വേണ്ടിയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാട്ടാനയെ ആക്രമിച്ചതില്‍ പ്രദേശവാസികളായ കൂടുതല്‍ പേരുണ്ടെന്നാണ് വനം വകുപ്പ് നിഗമനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 21 ആനകളാണ് നീലഗിരി-കോയമ്പത്തൂര്‍ ജില്ലകളിലായി കൊല്ലപ്പെടുകയോ ചെരിയുകയോ ചെയ്തത്.