പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരന് സിംഗപ്പൂരിൽ 13 വർഷം തടവും 12 ചൂരൽ അടിയും ശിക്ഷ

1

12 വയസ്സുള്ള പെൺകുട്ടിയെ പ്രതി മൂന്നു മാസത്തോളം ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. 2016ൽ നടന്ന കേസിൽ ഉദയകുമാർ ദക്ഷിണാമൂർത്തി എന്ന 31കാരൻ ആണ് ശിക്ഷിക്കപ്പെട്ടത്. ശക്തമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

പെൺകുട്ടിയുടെ കളങ്കമില്ലാത്ത മനസും നിഷ്കളങ്കതയും ചൂഷണം ചെയ്താണ് ദക്ഷിണാമൂർത്തി കൃത്യം നടത്തിയതെന്ന് പാങ് കാങ് ചാവ് ഹൈക്കോടതി ജുഡീഷ്യൽ കമ്മിഷണർ വ്യക്തമാക്കി.
‘ഭാര്യ’ എന്നാണ് 12കാരിയെ ഇയാൾ വിളിച്ചിരുന്നതെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞാണ് പീഡിപ്പിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താനുമായി ​ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടപ്പോൾ തനിക്ക് അതിനെ പറ്റി ഒന്നും അറിയില്ലെന്ന് പെൺകുട്ടി പ്രതിയോട് പറഞ്ഞു. എന്നാൽ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ ചൂഷണം ചെയ്തതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മിനിമാർട്ടിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും കുട്ടിക്ക് സൗജന്യമായി സാധനങ്ങളെടുക്കാനും ഉദയകുമാർ അനുവാദം നൽകിയിരുന്നു. ഇയാളുടെ പുതിയ കാമുകി ഫോൺപരിശോധിച്ചപ്പോൾ 12കാരിയുടെ ദൃശ്യങ്ങൾ കാണുകയും യുവതി പൊലീസിൽ അറിയിക്കുകയുമായിരുന്നു. സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.