വെറും മുപ്പത് സെക്കൻഡ്കൊണ്ട് വൈറലായി ജാനകിയും നവീനും

0

റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ… എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വിഡിയോയാണിത് എന്നാൽ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ഈ വീഡിയോ ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

ജാനകിയുടെയും നവീനിന്റെയും വീഡിയോയ്ക്ക് എതിരെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ലവ് ജിഹാദ് ആരോപിച്ച് ആയിരുന്നു ഇരുവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആരംഭിച്ചത്.

എന്നാൽ ഇതിന് പിന്നാലെ ഇവരെ പിന്തുണച്ച് സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിന്‍ ഗാനത്തിന് നൃത്തച്ചുവട് വെക്കാന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച്കൊണ്ടാണ് കുസാറ്റ് എസ്.എഫ്.ഐ രംഗത്തെത്തിയത്.

ഒറ്റയ്ക്കും രണ്ടുപേരായിട്ടും മത്സരത്തില്‍ പങ്കെടുക്കാം. ‘എന്തോ ഒരു പന്തികേട്’ എന്നാണ് മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14ന് മുമ്പ് അപേക്ഷകള്‍ ലഭിക്കേണ്ടതാണ്. 1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മത്സരം നടക്കുന്നത്. സ്റ്റെപ്പ് എന്ന ഹാഷ് ടാഗിലാണ് മത്സരം സംഘടിപ്പിക്കുന്നത്.