ആകാശ വിസ്മയം കണ്ട് കേരളം; വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികള്‍

0

കോഴിക്കോട്: പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികള്‍. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായത്. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഗണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. രാവിലെ 8.06 മുതൽ 11.15 വരെ ഗ്രഹണം നീളും.

രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച കിട്ടും. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും. സംസ്ഥാനത്തെല്ലായിടത്തും സൂര്യന്റെ 87–93 ശതമാനം വരെ മറയും.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം.

ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.